ന്യൂഡൽഹി: രാജ്യത്ത് ഇന്നു നിലനിൽക്കുന്നതെല്ലാം വോട്ടിൽനിന്നാണ് ഉണ്ടായതെന്നും അതു പിടിച്ചെടുക്കാനാണ് ബിജെപിയും ആർഎസ്എസും ശ്രമിക്കുന്നതെന്നും ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി.
വോട്ട് ചോരിയാണ് ഏറ്റവും വലിയ ദേശവിരുദ്ധത. തെരഞ്ഞെടുപ്പു കമ്മീഷനെ കൂട്ടുപിടിച്ച് അധികാരത്തിലിരിക്കുന്ന ബിജെപി വോട്ട് മോഷ്ടിക്കുന്നു. തെരഞ്ഞെടുപ്പ് കമ്മീഷൻ ഉൾപ്പെടെയുള്ള രാജ്യത്തെ ഭരണഘടനാസ്ഥാപനങ്ങളെ ആസൂത്രിതമായി പിടിച്ചെടുക്കാൻ ആർഎസ്എസും ബിജെപിയും ശ്രമിക്കുന്നു.
സ്വാതന്ത്ര്യം ലഭിച്ചതു മുതൽ ആർഎസ്എസിന്റെ പദ്ധതി രാജ്യത്തെ ഭരണഘടനാ സ്ഥാപനങ്ങളുടെ നിയന്ത്രണം പിടിച്ചെടുക്കുക എന്നതായിരുന്നുവെന്നും രാഹുൽ ആരോപിച്ചു. എസ്ഐആർ ഉൾപ്പെടെയുള്ള തെരഞ്ഞെടുപ്പു പരിഷ്കാരങ്ങളെക്കുറിച്ച് ലോക്സഭയിൽ ഇന്നലെ ആരംഭിച്ച ചർച്ചയിലാണ് ബിജെപിയെയും ആർഎസ്എസിനെയും രാഹുൽ രൂക്ഷമായി വിമർശിച്ചത്.
സാധാരണ വെള്ള ടിഷർട്ടും പാന്റും ധരിച്ച് സഭാ നടപടികൾക്ക് എത്തിയിരുന്നു രാഹുൽ ഇന്നലെ വെള്ള പൈജാമ ധരിച്ചുകൊണ്ടാണ് ചർച്ചയിൽ പങ്കെടുത്തത്. ബിജെപിക്കും ആർഎസ്എസിനും എതിരേ ആരോപണങ്ങൾ ഉന്നയിക്കുന്പോൾ ഭരണപക്ഷം പ്രതിഷേധം മുഴക്കിയെങ്കിലും രാഹുൽ പ്രസംഗം തുടർന്നു. വോട്ട് ചോരി വിഷയം പാർലമെന്റിൽ രാഹുൽ ഉന്നയിച്ചപ്പോൾ ബ്രസീലിയൻ മോഡലിന്റെ ഫോട്ടോ ഉയർത്തി കോണ്ഗ്രസ് എംപിമാർ ബിജെപിയെ പരിഹസിച്ചു. ഹരിയാനയിൽ 22 തവണ വോട്ടർപട്ടികയിൽ പേരുണ്ടായിരുന്ന ബ്രസീലിയൻ മോഡലിന്റെ ഫോട്ടോ മുൻ വാർത്താസമ്മേളനത്തിൽ രാഹുൽ പ്രസിദ്ധീകരിച്ചിരുന്നു.
തെരഞ്ഞെടുപ്പു കമ്മീഷണറുടെ സെലക്ഷൻ പാനലിൽനിന്നു സുപ്രീംകോടതി ചീഫ് ജസ്റ്റീസിനെ നീക്കംചെയ്തത് എന്തുകൊണ്ട്, തെരഞ്ഞെടുപ്പ് കമ്മീഷണർമാർ എന്തു ചെയ്താലും നിയമത്തിന്റെ പരിരക്ഷ ലഭിക്കുന്നതിന് 2023 ഡിസംബറിൽ കേന്ദ്രസർക്കാർ നടപ്പാക്കിയ ഭേദഗതി എന്തിനായിരുന്നു, പോളിംഗ് സ്റ്റേഷനിലെ സിസിടിവി ദൃശ്യങ്ങൾ 45 ദിവസത്തിനുള്ളിൽ നശിപ്പിക്കുന്നതിന്റെ കാരണമെന്ത് തുടങ്ങിയ ചോദ്യങ്ങൾ രാഹുൽ കേന്ദ്രസർക്കാരിനു മുന്നിൽ ഉന്നയിച്ചു.
വോട്ടുകൊള്ളയെ സാധൂകരിക്കുന്നതിനായി താൻ നിരവധി തെളിവുകൾ മുന്നോട്ടു വച്ചിട്ടുണ്ടെന്നു വ്യക്തമാക്കിയ രാഹുൽ തന്റെ ചോദ്യങ്ങൾക്ക് ഇതുവരെ തെരഞ്ഞെടുപ്പു കമ്മീഷൻ മറുപടി നൽകിയിട്ടില്ലെന്നും ചൂണ്ടിക്കാട്ടി. ബിഹാറിൽ എസ്ഐആർ നടപടികൾ കൃത്യമായിരുന്നുവെങ്കിൽ എന്തുകൊണ്ടാണ് 1.2 ലക്ഷം ഇരട്ടവോട്ടുകൾ സംഭവിച്ചതെന്നും രാഹുൽ ചോദിച്ചു.
തെരഞ്ഞെടുപ്പിന് ഒരു മാസം മുന്പ് എല്ലാ പാർട്ടികൾക്കും മെഷീൻ റീഡബിൾ വോട്ടർപട്ടിക ലഭ്യമാക്കുക, പോളിംഗ് സ്റ്റേഷനിലെ സിസിടിവി ദൃശ്യങ്ങൾ നശിപ്പിക്കാൻ അനുവദിക്കുന്ന നിയമം പിൻവലിക്കുക, ഇവിഎമ്മുകളുടെ ഘടന പുറത്തുവിടുക, തെരഞ്ഞെടുപ്പ് കമ്മീഷണർമാർക്ക് അധികസംരക്ഷണം നൽകുന്ന നിയമം പിൻവലിക്കുക തുടങ്ങിയ ആവശ്യങ്ങൾ മുന്നോട്ടുവച്ചുകൊണ്ടാണ് രാഹുൽ പ്രസംഗം അവസാനിപ്പിച്ചത്.
എന്നാൽ കോണ്ഗ്രസിന്റെ മുൻകാല ചരിത്രത്തെ ആക്രമിച്ചുകൊണ്ടു മറുപടി പറഞ്ഞ ബിജെപി എംപി നിഷികാന്ത് ദുബെ, വോട്ട് ചോരിയിലൂടെയാണ് മുൻ പ്രധാനമന്ത്രി ഇന്ദിാഗാന്ധി റായ്ബറേലിയിൽ വിജയിച്ചതെന്ന് ആരോപിച്ചു. തെരഞ്ഞെടുപ്പ് പരിഷ്കരണം സംബന്ധിച്ച രണ്ടു ദിവസത്തെ ചർച്ചയ്ക്കാണ് ലോക്സഭയിൽ ഇന്നലെ തുടക്കം കുറിച്ചത്. ചർച്ച ഇന്നും തുടരും.